സര്‍പ്പകോപം
സന്ധ്യയ്ക്ക് പറമ്പില്‍ നിന്നും പശുവിനെ അഴിയ്ക്കാന്‍ പോയ കല്യാണിയാണ് ആദ്യം പാമ്പിനെ കണ്ടത്. പശുവിനെ പുല്ലുതിന്നാന്‍ കെട്ടിയിട്ടിരുന്നതിനടുത്തുള്ള വേലിയോട് ചേര്‍ന്നുള്ള നെടുനീളന്‍ മണ്‍തിട്ടയില്‍ നിറയെ പൊത്തുകളാണ്. അതിലൊന്നില്‍ തല പുറത്തേയ്ക്കിട്ട് ഇടയ്ക്കിടെ നാവു നീട്ടിയ ഒരു ചെറിയ പാമ്പിനെ കണ്ടതും കല്യാണി പശുവിനെ അഴിയ്ക്കാതെ ഓടി അപ്പുറത്തെ വീടിന്റെ പുറകിലെത്തി ശാരദയോട് ഒരു വിഷപാമ്പിനെ കണ്ട കാര്യം പറഞ്ഞു. രണ്ടുപേരുംകൂടി കാര്‍ത്ത്യായനിയുടെ വീട്ടിലെത്തി ഒരു മൂര്‍ഖനെ കണ്ട രംഗം വിവരിച്ചു. മുവരും കൂടി ഒരു എട്ടടി മൂര്‍ഖനെ കണ്ട കാര്യം തൊട്ടപ്പുറത്തെ വീട്ടിലെ നാണിയമ്മയോട് അതിശയത്തോടെ വര്‍ണ്ണിച്ചു. ഇനിയും ഈ വിവരം ആരോടു പറയുമെന്നാലോചിച്ച് എല്ലാവരും വിഷമിച്ചു.
എന്നിരുന്നാലും, കല്യാണി ഉഗ്രവിഷമുള്ള ഒരു രാജ വെമ്പാലയെ കണ്ടെന്നും, മോഹാലസ്യപ്പെട്ടുവെന്നും (പാമ്പല്ല), രാജ വെമ്പാല കല്യാണിയെ കൈവയ്ക്കാതെ വെറുതെ വിട്ടെന്നും സന്ദര്‍ശകരെ സ്വീകരിയ്ക്കാന്‍ ഇപ്പോഴും പൊത്തിലിരിപ്പുണ്ടെന്നും ഉള്ള വാര്‍ത്ത അല്പസമയത്തിനകം കാട്ടുതീ പോലെ ആ കരയിലാകെ പരന്നു.
ഈ പാമ്പിനെ ഒന്ന് ഒതുക്കീട്ട് തന്നെ ഇനിയെന്തും എന്ന് കരുതി ചുണയുള്ള ആണുങ്ങളും, പെണ്ണുങ്ങളും കുഞ്ഞുങ്ങളും അത്യാവശ്യം അടിയ്ക്കാനുള്ള വടികളുമായ് കല്യാണിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി. ജനക്കൂട്ടത്തെ കണ്ടതും 'നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എനിയ്ക്ക് വളഞ്ഞ വഴി' എന്ന മട്ടില്‍ പാമ്പ് തല വലിച്ച് അപ്രത്യക്ഷമായി. പാമ്പിനെ പിടിയ്ക്കണൊ, അടിയ്ക്കണൊ, എങ്ങിനെ പിടിയ്ക്കും, എങ്ങിനെ അടിയ്ക്കും, കൊല്ലണൊ, വളര്‍ത്തണൊ, ദാനം ചെയ്യണൊ എന്ന് തുടങ്ങിയ ചര്‍ച്ചകളായി പിന്നെ. പക്ഷെ ചര്‍ച്ചകളുടെ പ്രസക്തി തെളിയിച്ചുകൊണ്ട് ഒരു ജനകീയ അഭിപ്രായം ഉരുത്തിരിഞ്ഞുവന്നു. അതെ, അതുതന്നെ; കീരിവാസുവിനെ വിളിയ്ക്കുക!
പാമ്പു പിടുത്തത്തില്‍ കീരിവാസു നിസ്സാരക്കാരനല്ലെന്നാണ് ജനസംസാരം. ഒരുവിധം പാമ്പുകളൊക്കെ കീരിവാസു വരുന്നുണ്ടെന്ന് മണത്തറിഞ്ഞാല്‍ ആ നിമിഷം സ്ഥലം വിടുമത്രെ! ഒരിയ്ക്കല്‍ നിലാവുള്ളൊരു രാത്രിയില്‍ പതിവിലധികം പട്ടയടിച്ച് ഊടുവഴിയില്‍ക്കൂടി സര്‍വ്വതും ചവിട്ടി മെതിച്ച് നടന്നു നീങ്ങിയിരുന്ന കീരിവാസുവിനെ ഒരു എട്ടടി മൂര്‍ഖന്‍ വാലിലെഴുന്നേറ്റ് നിന്ന് മുഖാമുഖം പേടിപ്പിച്ചുവത്രെ! വാസുവാകട്ടെ മൂര്‍ഖന്റെ 'ചെവിയ്ക്ക്' പിടിച്ച് തിരുമ്മി, "ഈ അസമയത്താണൊ ഇവിടെ കിടന്ന് കളിയ്ക്കണെ? വീട്ടീപ്പോടാ.." എന്ന് പറഞ്ഞ് വിരട്ടിയെന്നും, അതല്ല വാസുവിന്റെ ഉച്ഛ്വാസം തട്ടി കുഴഞ്ഞുവീണ പാമ്പിനെ അറിയാതെ ചവിട്ടിക്കൂട്ടി കാലില്‍കോര്‍ത്ത് ദൂരെയെറിഞ്ഞതാണെന്നും രണ്ട് തരം കഥകള്‍ പ്രചാരത്തിലുണ്ട്.
കീരിവാസുവിനെ വിളിയ്ക്കാന്‍ ഒരു സംഘം ദൂതന്മാര്‍ നിയോഗിയ്ക്കപ്പെട്ടു. പാമ്പിനെ തല്ലിയൊതുക്കാനുള്ള വടിയും മറ്റ് മാരകായുധങ്ങളും കൂടുതലായി സംഭരിയ്ക്കാന്‍ മറ്റൊരു സംഘം യാത്രയായി. ബാക്കിയുള്ളവര്‍ പൊത്തിലിരിയ്ക്കുന്ന നാഗരാജാവിന് കാവലായ് പുറത്ത് നിലകൊണ്ടു. കുറച്ചു സമയത്തിനുള്ളില്‍ കീരിവാസുവിനേയും പുറകിലിരുത്തി വാസുവിന്റെ വലംകൈ സുബ്രന്‍ ഒരു ലൂണ മോപ്പെഡില്‍ പറന്നെത്തി. വെളിച്ചം കുറഞ്ഞു തുടങ്ങിയതു കൊണ്ട് ആരുടെയൊ കയ്യില്‍ നിന്നും ഒരു ടോര്‍ച്ച് വാങ്ങി വാസു പൊത്തിലേയ്ക്കടിച്ചുനോക്കി. ഒന്നും കാണാനില്ലായിരുന്നു. പഹയനെ പുകച്ചു പുറത്തിറക്കണൊ, ചൂടുവെള്ളമൊഴിച്ച് ചാടിയ്ക്കണൊ എന്ന് ചിന്തിയ്ക്കാനായി വാസു ഒരു ബീഡി കത്തിച്ച് സ്വന്തം മനസ്സാകെ പുകച്ച് ഒരു തീരുമാനമെടുത്തു. വെള്ളം തന്നെ!
വെളുത്തുള്ളി പാല്‍ക്കായം തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളം തയ്യാറാക്കാന്‍ വാസു കല്പന കൊടുത്തു. പാല്‍ക്കായ പായസം ആരൊ പെട്ടെന്ന് തന്നെ തയ്യാറാക്കി കൊണ്ടുവന്നു. അടിയ്ക്കാന്‍ തയ്യാറായി വിവിധ കോണുകളില്‍ പലരും കാത്തു നിന്നു. പാല്‍ക്കായ പാനി മുക്കാല്‍ പങ്കും മാളത്തിലെത്തിച്ചു. ചാടിവീഴാന്‍ പോകുന്ന പാമ്പിനെ തല്ലാന്‍ എല്ലാവരും തയ്യാറായി നിന്നെങ്കിലും ഇരു കൈകളും ശിരസ്സില്‍ വെച്ച് കുമ്പിട്ട് ആരും മാളത്തില്‍ നിന്നും പുറത്തു വന്നില്ല!
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കല്യാണിയ്ക്കൊരു സംശയം: 'ഇത്രയും സമയം പാല്‍ക്കായ ഗന്ധം സഹിച്ചിരിയ്ക്കാന്‍ സാധാരണ പാമ്പുകള്‍ക്ക് പറ്റുമൊ? അപ്പോളിത് അതു തന്നെ, സര്‍പ്പം!'.
"ഇത് സര്‍പ്പാണെന്നാ തോന്നണെ. അതിനെ ഒന്നും ചെയ്യണ്ട. സര്‍പ്പകോപണ്ടാവും." എല്ലാവരോടുമായി കല്യാണി പറഞ്ഞു.
"ഇടപ്പള്ളിയിലേയ്ക്ക് രണ്ട് കോഴീനെ കൊടുത്താ മതി" മറിയാമ്മ ചേട്ടത്തി പെട്ടെന്നൊരു പ്രതിവിധി കണ്ടെത്തി.
"എന്നാ പാമ്പുമേക്കാട്ടേയ്ക്ക് ഒരു വഴിപാടായിക്കോട്ടെ" മുത്തശ്ശിയും അറിവ് പങ്കു വെച്ചു.
"കാശും കോഴീം അകത്തുള്ളോന്റെ തലേലിരിയ്ക്കണ മാണിയ്ക്കനേം ഞാനെടുത്തോളാം. ഒരു കുപ്പി കള്ള് വേറെ വേണം" കീരിവാസു ഏല്ലാവരേയും സംതൃപ്തരാക്കാന്‍ ശ്രമിച്ചു.
നേരം കറേ കഴിഞ്ഞീട്ടും പാമ്പിനെ കാണാത്തതുമൂലം തനിയ്ക്ക് നഷ്ടപ്പെടാന്‍ പോകുന്ന അഭിനന്ദനങ്ങളോര്‍ത്ത് വാസുവിന് അരിശം വന്നു.
"അവന്‍ പൊറത്തു വന്നില്ലങ്ങെ നമ്മള് അകത്തേയ്ക്ക് പോവും. നമുക്കീ പൊത്ത് കെളയ്ക്കാം." വാസു എല്ലാവരോടുമായി പറഞ്ഞു.
"ഇരുട്ടായി തുടങ്ങീട്ടൊ. അകത്തൂള്ളോനെ സൂക്ഷിയ്ക്കണം." പ്രായമായവരിലാരൊ വാസുവിനെ ഉപദേശിച്ചു.
"അകത്ത് വാസുകിയാണെങ്കിലെ പൊറത്ത് വാസ്വാ! കെളയ്ക്കെടാ പൊത്ത്." വാസുവിന് ആത്മധൈര്യം കൂടി.
വാസുവിന്റെ ആവേശം കണ്ട് യുവാക്കള്‍ക്ക് ഉത്സാഹമായി. കാല്‍ വെളിച്ചത്തെ പകുതിയാക്കാന്‍ ടോര്‍ച്ചുമായി രണ്ടാളും, അള മാറി മാറി കിളയ്ക്കാന്‍ രണ്ടുപേരും, പാമ്പിനെ കണ്ടാല്‍ കുത്തി മലര്‍ത്താന്‍ മുപ്പല്ലിയുമായി സുബ്രനും, പുറത്തേയ്ക്ക് വന്നാല്‍ അടിച്ചു കൊല്ലാനായി വാസു മുമ്പിലും മറ്റു ചിലര്‍ ചുറ്റിലും വ്യത്യസ്ത ദിശകളിലും സ്ഥലങ്ങളിലുമായി നില കൊണ്ടു.
"ഒന്ന്... രണ്ട്... മൂന്ന്..." സുബ്രന്‍ എണ്ണാന്‍ പഠിച്ചു. കിളച്ച് തുടങ്ങി, കിളച്ചവര്‍ കിതച്ചു തുടങ്ങി, കിതച്ചവര്‍ കുഴഞ്ഞു തുടങ്ങി.
വെളിച്ചം കുറവായിരുന്നെങ്കിലും പാമ്പിന്റെ വാലറ്റം കണ്ടതും സുബ്രന്‍ മുപ്പല്ലി കൊണ്ട് വാലില്‍ ആഞ്ഞുകുത്തി മുറുകെപ്പിടിച്ച് വിളിച്ചു പറഞ്ഞു "പാമ്പിനെ കിട്ടീ... പൊറത്തേയ്ക്കെടുക്കാന്‍ പോവാ... അടിയ്ക്കാന്‍ റെഡിയായീക്കോ...".
പാമ്പിനെ കിട്ടിയ ആവേശത്തില്‍ സുബ്രന്‍ മുപ്പല്ലി പുറത്തേയ്ക്കാഞ്ഞു വലിയ്ക്കുകയും, നിര്‍ഭാഗ്യവശാല്‍ മുപ്പല്ലിയില്‍ നിന്നും വേര്‍പ്പെട്ട് പാമ്പ് ആകാശത്തെത്തി കറങ്ങിത്തിരിഞ്ഞ് ഒരു പൂമാലപ്പോലെ താഴേയ്ക്ക് വരികയും നിലത്തെത്തുന്നതിന് മുന്‍പേ ചറുപിറുന്നനെ എല്ലാവരും കൂടി അടി തുടങ്ങുകയും ചെയ്തു.
'എന്നെ കൊല്ലല്ലെ... നിറുത്ത്..' എന്നൊരാര്‍ത്തനാദത്തോടെ കീരിവാസു വെട്ടിയിട്ട വാഴപ്പോലെ നിലംപതിച്ചു. ആകാശത്തേയ്ക്കുയര്‍ന്നു പൊന്തിയത് പാമ്പാണൊ ചേമ്പാണൊ, വന്നുവീണത് നിലത്താണൊ വാസുവിന്റെ കഴുത്തിലാണൊ എന്നൊന്നും ചിന്തിയ്ക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവിടെയുള്ള ആരും തന്നെ. വെളിച്ചം കുറയുന്തോറും മനുഷ്യന് ഭയം കൂടുമെന്നുള്ളതു കൊണ്ടൊ, സ്വന്തം ജീവനില്‍ കൊതിയുള്ളതുകൊണ്ടൊ, പ്രത്യേക സാഹചര്യങ്ങളില്‍ പെട്ടെന്ന് പ്രതികരിയ്ക്കാനുള്ള ശേഷി പലരിലും വ്യത്യസ്തമായതുകൊണ്ടൊ, കുറച്ച് സമയം കഴിഞ്ഞാണ് അടി നിന്നത്.
പാമ്പാണൊ കീരിയാണൊ ചത്തതെന്നറിയാന്‍ എത്തിനൊക്കിയ നാട്ടുകാര്‍ കണ്ടത് പണ്ടെന്നൊ പൊഴിച്ചുകളഞ്ഞ ഒരു പാമ്പുറ (പാമ്പിന്‍ പടം) തന്റെ കഴുത്തില്‍ നിന്നും ഊരിയെടുത്ത് 'വെള്ളം... വെള്ളം...' എന്ന് പതുക്കെപ്പറഞ്ഞ് നിലത്തു നിന്നും എണീയ്ക്കാന്‍ ശ്രമിയ്ക്കുന്ന വാസുവിനെയായിരുന്നു.
വെള്ളമെത്തും മുമ്പെ വാസു വടിയായാലൊ എന്ന് സംശയിച്ച് സുബ്രന്‍ വാസുവിന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റേണ്ടത് തന്റെ കടമയായി കണക്കാക്കി വലതു കയ്യില്‍ മുപ്പല്ലിയും ഇടതു കയ്യില്‍ ഇരുമ്പു ചട്ടിയില്‍ ബാക്കിയുള്ള പാല്‍ക്കായ പാനിയുമായി വാസുവിനെ സമീപിച്ചു. നീരുവന്ന് വീര്‍ത്ത കണ്ണുകളിലൊന്ന് പതുക്കെ തുറന്ന് നോക്കിയ വാസു ആദ്യം തന്നെ മുപ്പല്ലിയുടെ കൂര്‍ത്ത മുനകള്‍ കാണുകയും 'ഒന്നും വേണ്ടേയ്...' എന്നലറി കരഞ്ഞുകൊണ്ട് വീണ്ടും ബോധശൂന്യനായി നിലം പതിയ്ക്കുകയും ചെയ്തു.
ഇതെല്ലാം കണ്ട്, ഇതിനെല്ലാം കാരണക്കാരനായ ഒരു നീര്‍ക്കോലി 'അപ്പോള്‍ ഇന്നത്തെ ഷോ കഴിഞ്ഞുവല്ലെ, അടുത്തതെന്നാണാവൊ ' എന്ന് ചിന്തിച്ച് കുറച്ചകലെയുള്ള തന്റെ ബാല്‍ക്കണിയില്‍ നിന്നും അകത്തെ മുറിയിലേയ്ക്ക് കയറി.
:)
എന്നിരുന്നാലും, കല്യാണി ഉഗ്രവിഷമുള്ള ഒരു രാജ വെമ്പാലയെ കണ്ടെന്നും, മോഹാലസ്യപ്പെട്ടുവെന്നും (പാമ്പല്ല), രാജ വെമ്പാല കല്യാണിയെ കൈവയ്ക്കാതെ വെറുതെ വിട്ടെന്നും സന്ദര്‍ശകരെ സ്വീകരിയ്ക്കാന്‍ ഇപ്പോഴും പൊത്തിലിരിപ്പുണ്ടെന്നും ഉള്ള വാര്‍ത്ത അല്പസമയത്തിനകം കാട്ടുതീ പോലെ ആ കരയിലാകെ പരന്നു.
ഈ പാമ്പിനെ ഒന്ന് ഒതുക്കീട്ട് തന്നെ ഇനിയെന്തും എന്ന് കരുതി ചുണയുള്ള ആണുങ്ങളും, പെണ്ണുങ്ങളും കുഞ്ഞുങ്ങളും അത്യാവശ്യം അടിയ്ക്കാനുള്ള വടികളുമായ് കല്യാണിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി. ജനക്കൂട്ടത്തെ കണ്ടതും 'നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എനിയ്ക്ക് വളഞ്ഞ വഴി' എന്ന മട്ടില്‍ പാമ്പ് തല വലിച്ച് അപ്രത്യക്ഷമായി. പാമ്പിനെ പിടിയ്ക്കണൊ, അടിയ്ക്കണൊ, എങ്ങിനെ പിടിയ്ക്കും, എങ്ങിനെ അടിയ്ക്കും, കൊല്ലണൊ, വളര്‍ത്തണൊ, ദാനം ചെയ്യണൊ എന്ന് തുടങ്ങിയ ചര്‍ച്ചകളായി പിന്നെ. പക്ഷെ ചര്‍ച്ചകളുടെ പ്രസക്തി തെളിയിച്ചുകൊണ്ട് ഒരു ജനകീയ അഭിപ്രായം ഉരുത്തിരിഞ്ഞുവന്നു. അതെ, അതുതന്നെ; കീരിവാസുവിനെ വിളിയ്ക്കുക!
പാമ്പു പിടുത്തത്തില്‍ കീരിവാസു നിസ്സാരക്കാരനല്ലെന്നാണ് ജനസംസാരം. ഒരുവിധം പാമ്പുകളൊക്കെ കീരിവാസു വരുന്നുണ്ടെന്ന് മണത്തറിഞ്ഞാല്‍ ആ നിമിഷം സ്ഥലം വിടുമത്രെ! ഒരിയ്ക്കല്‍ നിലാവുള്ളൊരു രാത്രിയില്‍ പതിവിലധികം പട്ടയടിച്ച് ഊടുവഴിയില്‍ക്കൂടി സര്‍വ്വതും ചവിട്ടി മെതിച്ച് നടന്നു നീങ്ങിയിരുന്ന കീരിവാസുവിനെ ഒരു എട്ടടി മൂര്‍ഖന്‍ വാലിലെഴുന്നേറ്റ് നിന്ന് മുഖാമുഖം പേടിപ്പിച്ചുവത്രെ! വാസുവാകട്ടെ മൂര്‍ഖന്റെ 'ചെവിയ്ക്ക്' പിടിച്ച് തിരുമ്മി, "ഈ അസമയത്താണൊ ഇവിടെ കിടന്ന് കളിയ്ക്കണെ? വീട്ടീപ്പോടാ.." എന്ന് പറഞ്ഞ് വിരട്ടിയെന്നും, അതല്ല വാസുവിന്റെ ഉച്ഛ്വാസം തട്ടി കുഴഞ്ഞുവീണ പാമ്പിനെ അറിയാതെ ചവിട്ടിക്കൂട്ടി കാലില്‍കോര്‍ത്ത് ദൂരെയെറിഞ്ഞതാണെന്നും രണ്ട് തരം കഥകള്‍ പ്രചാരത്തിലുണ്ട്.
കീരിവാസുവിനെ വിളിയ്ക്കാന്‍ ഒരു സംഘം ദൂതന്മാര്‍ നിയോഗിയ്ക്കപ്പെട്ടു. പാമ്പിനെ തല്ലിയൊതുക്കാനുള്ള വടിയും മറ്റ് മാരകായുധങ്ങളും കൂടുതലായി സംഭരിയ്ക്കാന്‍ മറ്റൊരു സംഘം യാത്രയായി. ബാക്കിയുള്ളവര്‍ പൊത്തിലിരിയ്ക്കുന്ന നാഗരാജാവിന് കാവലായ് പുറത്ത് നിലകൊണ്ടു. കുറച്ചു സമയത്തിനുള്ളില്‍ കീരിവാസുവിനേയും പുറകിലിരുത്തി വാസുവിന്റെ വലംകൈ സുബ്രന്‍ ഒരു ലൂണ മോപ്പെഡില്‍ പറന്നെത്തി. വെളിച്ചം കുറഞ്ഞു തുടങ്ങിയതു കൊണ്ട് ആരുടെയൊ കയ്യില്‍ നിന്നും ഒരു ടോര്‍ച്ച് വാങ്ങി വാസു പൊത്തിലേയ്ക്കടിച്ചുനോക്കി. ഒന്നും കാണാനില്ലായിരുന്നു. പഹയനെ പുകച്ചു പുറത്തിറക്കണൊ, ചൂടുവെള്ളമൊഴിച്ച് ചാടിയ്ക്കണൊ എന്ന് ചിന്തിയ്ക്കാനായി വാസു ഒരു ബീഡി കത്തിച്ച് സ്വന്തം മനസ്സാകെ പുകച്ച് ഒരു തീരുമാനമെടുത്തു. വെള്ളം തന്നെ!
വെളുത്തുള്ളി പാല്‍ക്കായം തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളം തയ്യാറാക്കാന്‍ വാസു കല്പന കൊടുത്തു. പാല്‍ക്കായ പായസം ആരൊ പെട്ടെന്ന് തന്നെ തയ്യാറാക്കി കൊണ്ടുവന്നു. അടിയ്ക്കാന്‍ തയ്യാറായി വിവിധ കോണുകളില്‍ പലരും കാത്തു നിന്നു. പാല്‍ക്കായ പാനി മുക്കാല്‍ പങ്കും മാളത്തിലെത്തിച്ചു. ചാടിവീഴാന്‍ പോകുന്ന പാമ്പിനെ തല്ലാന്‍ എല്ലാവരും തയ്യാറായി നിന്നെങ്കിലും ഇരു കൈകളും ശിരസ്സില്‍ വെച്ച് കുമ്പിട്ട് ആരും മാളത്തില്‍ നിന്നും പുറത്തു വന്നില്ല!
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കല്യാണിയ്ക്കൊരു സംശയം: 'ഇത്രയും സമയം പാല്‍ക്കായ ഗന്ധം സഹിച്ചിരിയ്ക്കാന്‍ സാധാരണ പാമ്പുകള്‍ക്ക് പറ്റുമൊ? അപ്പോളിത് അതു തന്നെ, സര്‍പ്പം!'.
"ഇത് സര്‍പ്പാണെന്നാ തോന്നണെ. അതിനെ ഒന്നും ചെയ്യണ്ട. സര്‍പ്പകോപണ്ടാവും." എല്ലാവരോടുമായി കല്യാണി പറഞ്ഞു.
"ഇടപ്പള്ളിയിലേയ്ക്ക് രണ്ട് കോഴീനെ കൊടുത്താ മതി" മറിയാമ്മ ചേട്ടത്തി പെട്ടെന്നൊരു പ്രതിവിധി കണ്ടെത്തി.
"എന്നാ പാമ്പുമേക്കാട്ടേയ്ക്ക് ഒരു വഴിപാടായിക്കോട്ടെ" മുത്തശ്ശിയും അറിവ് പങ്കു വെച്ചു.
"കാശും കോഴീം അകത്തുള്ളോന്റെ തലേലിരിയ്ക്കണ മാണിയ്ക്കനേം ഞാനെടുത്തോളാം. ഒരു കുപ്പി കള്ള് വേറെ വേണം" കീരിവാസു ഏല്ലാവരേയും സംതൃപ്തരാക്കാന്‍ ശ്രമിച്ചു.
നേരം കറേ കഴിഞ്ഞീട്ടും പാമ്പിനെ കാണാത്തതുമൂലം തനിയ്ക്ക് നഷ്ടപ്പെടാന്‍ പോകുന്ന അഭിനന്ദനങ്ങളോര്‍ത്ത് വാസുവിന് അരിശം വന്നു.
"അവന്‍ പൊറത്തു വന്നില്ലങ്ങെ നമ്മള് അകത്തേയ്ക്ക് പോവും. നമുക്കീ പൊത്ത് കെളയ്ക്കാം." വാസു എല്ലാവരോടുമായി പറഞ്ഞു.
"ഇരുട്ടായി തുടങ്ങീട്ടൊ. അകത്തൂള്ളോനെ സൂക്ഷിയ്ക്കണം." പ്രായമായവരിലാരൊ വാസുവിനെ ഉപദേശിച്ചു.
"അകത്ത് വാസുകിയാണെങ്കിലെ പൊറത്ത് വാസ്വാ! കെളയ്ക്കെടാ പൊത്ത്." വാസുവിന് ആത്മധൈര്യം കൂടി.
വാസുവിന്റെ ആവേശം കണ്ട് യുവാക്കള്‍ക്ക് ഉത്സാഹമായി. കാല്‍ വെളിച്ചത്തെ പകുതിയാക്കാന്‍ ടോര്‍ച്ചുമായി രണ്ടാളും, അള മാറി മാറി കിളയ്ക്കാന്‍ രണ്ടുപേരും, പാമ്പിനെ കണ്ടാല്‍ കുത്തി മലര്‍ത്താന്‍ മുപ്പല്ലിയുമായി സുബ്രനും, പുറത്തേയ്ക്ക് വന്നാല്‍ അടിച്ചു കൊല്ലാനായി വാസു മുമ്പിലും മറ്റു ചിലര്‍ ചുറ്റിലും വ്യത്യസ്ത ദിശകളിലും സ്ഥലങ്ങളിലുമായി നില കൊണ്ടു.
"ഒന്ന്... രണ്ട്... മൂന്ന്..." സുബ്രന്‍ എണ്ണാന്‍ പഠിച്ചു. കിളച്ച് തുടങ്ങി, കിളച്ചവര്‍ കിതച്ചു തുടങ്ങി, കിതച്ചവര്‍ കുഴഞ്ഞു തുടങ്ങി.
വെളിച്ചം കുറവായിരുന്നെങ്കിലും പാമ്പിന്റെ വാലറ്റം കണ്ടതും സുബ്രന്‍ മുപ്പല്ലി കൊണ്ട് വാലില്‍ ആഞ്ഞുകുത്തി മുറുകെപ്പിടിച്ച് വിളിച്ചു പറഞ്ഞു "പാമ്പിനെ കിട്ടീ... പൊറത്തേയ്ക്കെടുക്കാന്‍ പോവാ... അടിയ്ക്കാന്‍ റെഡിയായീക്കോ...".
പാമ്പിനെ കിട്ടിയ ആവേശത്തില്‍ സുബ്രന്‍ മുപ്പല്ലി പുറത്തേയ്ക്കാഞ്ഞു വലിയ്ക്കുകയും, നിര്‍ഭാഗ്യവശാല്‍ മുപ്പല്ലിയില്‍ നിന്നും വേര്‍പ്പെട്ട് പാമ്പ് ആകാശത്തെത്തി കറങ്ങിത്തിരിഞ്ഞ് ഒരു പൂമാലപ്പോലെ താഴേയ്ക്ക് വരികയും നിലത്തെത്തുന്നതിന് മുന്‍പേ ചറുപിറുന്നനെ എല്ലാവരും കൂടി അടി തുടങ്ങുകയും ചെയ്തു.
'എന്നെ കൊല്ലല്ലെ... നിറുത്ത്..' എന്നൊരാര്‍ത്തനാദത്തോടെ കീരിവാസു വെട്ടിയിട്ട വാഴപ്പോലെ നിലംപതിച്ചു. ആകാശത്തേയ്ക്കുയര്‍ന്നു പൊന്തിയത് പാമ്പാണൊ ചേമ്പാണൊ, വന്നുവീണത് നിലത്താണൊ വാസുവിന്റെ കഴുത്തിലാണൊ എന്നൊന്നും ചിന്തിയ്ക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവിടെയുള്ള ആരും തന്നെ. വെളിച്ചം കുറയുന്തോറും മനുഷ്യന് ഭയം കൂടുമെന്നുള്ളതു കൊണ്ടൊ, സ്വന്തം ജീവനില്‍ കൊതിയുള്ളതുകൊണ്ടൊ, പ്രത്യേക സാഹചര്യങ്ങളില്‍ പെട്ടെന്ന് പ്രതികരിയ്ക്കാനുള്ള ശേഷി പലരിലും വ്യത്യസ്തമായതുകൊണ്ടൊ, കുറച്ച് സമയം കഴിഞ്ഞാണ് അടി നിന്നത്.
പാമ്പാണൊ കീരിയാണൊ ചത്തതെന്നറിയാന്‍ എത്തിനൊക്കിയ നാട്ടുകാര്‍ കണ്ടത് പണ്ടെന്നൊ പൊഴിച്ചുകളഞ്ഞ ഒരു പാമ്പുറ (പാമ്പിന്‍ പടം) തന്റെ കഴുത്തില്‍ നിന്നും ഊരിയെടുത്ത് 'വെള്ളം... വെള്ളം...' എന്ന് പതുക്കെപ്പറഞ്ഞ് നിലത്തു നിന്നും എണീയ്ക്കാന്‍ ശ്രമിയ്ക്കുന്ന വാസുവിനെയായിരുന്നു.
വെള്ളമെത്തും മുമ്പെ വാസു വടിയായാലൊ എന്ന് സംശയിച്ച് സുബ്രന്‍ വാസുവിന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റേണ്ടത് തന്റെ കടമയായി കണക്കാക്കി വലതു കയ്യില്‍ മുപ്പല്ലിയും ഇടതു കയ്യില്‍ ഇരുമ്പു ചട്ടിയില്‍ ബാക്കിയുള്ള പാല്‍ക്കായ പാനിയുമായി വാസുവിനെ സമീപിച്ചു. നീരുവന്ന് വീര്‍ത്ത കണ്ണുകളിലൊന്ന് പതുക്കെ തുറന്ന് നോക്കിയ വാസു ആദ്യം തന്നെ മുപ്പല്ലിയുടെ കൂര്‍ത്ത മുനകള്‍ കാണുകയും 'ഒന്നും വേണ്ടേയ്...' എന്നലറി കരഞ്ഞുകൊണ്ട് വീണ്ടും ബോധശൂന്യനായി നിലം പതിയ്ക്കുകയും ചെയ്തു.
ഇതെല്ലാം കണ്ട്, ഇതിനെല്ലാം കാരണക്കാരനായ ഒരു നീര്‍ക്കോലി 'അപ്പോള്‍ ഇന്നത്തെ ഷോ കഴിഞ്ഞുവല്ലെ, അടുത്തതെന്നാണാവൊ ' എന്ന് ചിന്തിച്ച് കുറച്ചകലെയുള്ള തന്റെ ബാല്‍ക്കണിയില്‍ നിന്നും അകത്തെ മുറിയിലേയ്ക്ക് കയറി.
:)