Tuesday, January 30, 2007

രസതന്ത്രം

സര്‍ക്കാര്‍ സ്ക്കൂളിലെ ക്ലാസ്സില്‍ സുഖനിദ്രയിലായിരുന്ന കണ്ണന്റെ കാന്തിയേറിയ മുഖം, താങ്ങായിരുന്ന കയ്യില്‍ നിന്നും താഴേയ്ക്ക് ഒഴുകി തുടങ്ങിയപ്പോള്‍ കൃഷ്ണന്‍ മാഷിന്റെ ക്ഷമ കെട്ടു. ചോക്കിന്റെ അറ്റം പൊട്ടിച്ച് കണ്ണന്റെ മണ്ടയ്ക്ക് നേരെ വിക്ഷേപിച്ചു. ചെന്നു പതിച്ചത് പിന്‍ നിരയിലുള്ള, ക്ലാസ്സിലെ ഏറ്റവും ഉയരം കൂടിയ, രാജരാജനായി വാഴുന്ന രാജന്റെ ശിരസ്സിലും. അതിലുള്ള അസന്തുഷ്ടി, ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്താനുള്ള മാഷിന്റെ ആജ്ഞയ്ക്ക് 'മാഷ് കാരണല്ലെ അവന്‍ ഒറങ്ങ്യെ, മാഷ് തന്നെ വിളിച്ചാ മതി' എന്നുള്ള മറുപടിയില്‍ അവന്‍ പ്രതിഫലിപ്പിച്ചു. ഒരു നിമിഷം മാഷ് ചിന്തയിലാണ്ടു. അടുത്ത നിമിഷം രാജനെ നിര്‍ത്തി പൊരിച്ചു. ശേഷം വേറൊരു ചോക്കു കഷണത്താല്‍ കണ്ണനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. സമനില വീണ്ടെടുക്കുന്നതിനു മുമ്പേ കണ്ണന്‍ തലേ ദിവസത്തെ മാഷിന്റെ ചോദ്യത്തിനുള്ള ഉത്തരം കിളി പോലെ പാടി:
"മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം."

കുട്ടികളുടെ കൂട്ടചിരിയ്ക്കിടയില്‍ മാഷിന്റെ മുഖം സൂര്യനെപ്പോലെ ജ്വലിച്ചു. ഉപമയുടെ ഉദാഹരണം തെറ്റിച്ചതിന് നൂറു വട്ടം എഴുതി കൊണ്ടുവരാന്‍ തലേ ദിവസം കണ്ണനോട് പറഞ്ഞിരുന്നത് ഓര്‍മ്മിച്ച മാഷ് അത് ഹാജരാക്കാന്‍ ആജ്ഞാപിച്ചു.

കടലാസ് ഹാജരാക്കിയ കണ്ണന്‍, മാഷിന്റെ അടുത്ത ആജ്ഞയ്ക്കായി കാത്തു നിന്നു. കടലാസില്‍ പെട്ടെന്ന് കണ്ണോടിച്ച് മാഷ് പതുക്കെ മൊഴിഞ്ഞു: "ഇതില്‍ 99 വേന്ദ്രന്‍മാരെ ഉള്ളല്ലൊ. ഇതൊന്ന് നൂറ് തികച്ചെ".

കണ്ണന്‍ വിറയാര്‍ന്ന കൈകളാല്‍ നൂറിലേയ്ക്ക് പുരോഗമിച്ചു തുടങ്ങിയപ്പോള്‍ മാഷിന്റെ മുഖം തെളിഞ്ഞു. കണ്ണന്റെ ചെവിയുടെ നിയന്ത്രണം ഏറ്റെടുത്ത മാഷ് അവനോട് സൗമ്യമായി ചോദിച്ചു: "ആ 99 വേന്ദ്രന്‍മാരെയും ആരാ എഴുത്യേ?"

നിയന്ത്രണത്തിന്റെ കടുപ്പം കൂടിയപ്പോള്‍ കണ്ണന്റെ നിയന്ത്രണം വിട്ടു. 'അനിയനാ. അനിയന്‍... അനിയന്‍... അനിയന്‍...' എന്നു നൂറു വട്ടം തികയ്ക്കുന്നതിനു മുമ്പേ മാഷ് അവന് സ്വാതന്ത്ര്യം കൊടുത്തു; കൂടെ 200 മന്നവേന്ദ്രന്‍മാരെ സൃഷ്ടിയ്ക്കാനുള്ള കല്പനയും. ഉപമയെന്ന അലങ്കാരത്തെ പലവട്ടം പഠിപ്പിച്ചിട്ടും പിടികിട്ടാതെ നില്ക്കുന്ന കണ്ണനെ എന്തിനോട് ഉപമിയ്ക്കുമെന്ന് ചിന്തിച്ച് മാഷ് വിഷമിച്ചു.

അടുത്ത ക്ലാസ്സിലെ യുദ്ധത്തിനു മുമ്പ് കുറച്ച് വിശ്രമവും ഊര്‍ജ്ജവും കിട്ടാന്‍ 15 മിനിറ്റു നേരത്തേ മാഷ് ക്ലാസ്സവസാനിപ്പിച്ചു. എല്ലാവരോടും നിശബ്ദത പാലിയ്ക്കാന്‍ ആജ്ഞാപിച്ചും, അതു ഉറപ്പുവരുത്താന്‍ ക്ലാസ്സ് ലീഡറായ കുമാരനെ ചുമതലപ്പെടുത്തിയും മാഷ് മടങ്ങി.

മാഷ് മടങ്ങിയപ്പോള്‍ അടങ്ങിയിരുന്നിരുന്ന പലരും നിവര്‍ന്നു; പീലി വിടര്‍ത്തിയും, പത്തി വിടര്‍ത്തിയും ആടി. അല്പസമയത്തിനകം അവിടെ കാക്ക കൂട്ടത്തിലേയ്ക്ക് കല്ലെറിഞ്ഞ പോലെയൊരു കോലാഹലം. പോഷകാഹാരക്കുറവു മൂലം ലോപിച്ച് 'ദേസ്സൂട്ടി'യായ ദേവസ്സികുട്ടിയ്ക്ക് മാത്രം മൗനം. അദ്ധ്യാപകരുടെ കണ്ണില്‍ പെടാതെ ഉത്തരത്തിനടുത്ത് ചെറിയ കുപ്പിയില്‍ ഭദ്രമായി വച്ചിരിയ്ക്കുന്ന, കറുപ്പില്‍ വെളുത്ത പുള്ളികളുള്ള തുണിക്കഷണത്തില്‍ നോക്കി ദേസ്സൂട്ടി നെടുവീര്‍പ്പിട്ടു.

മുഷ്ടിയാലും വാക്കാലും ക്ലാസ്സിലെ എല്ലാവരേയും ചൊല്‍പ്പടിയ്ക്ക് നിര്‍ത്തുന്ന രാജനാണ്, ചുണങ്ങു മൂലം ശരീരത്തില്‍ പല രാജ്യങ്ങളുടേയും ഭൂപടമുള്ള ദേസ്സൂട്ടിയെ ആവാഹിച്ച് കുപ്പിയിലാക്കി, 'പൂച്ചുട്ടി' യെന്ന് പേരിട്ട് ഉത്തരത്തിനടുത്ത് പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. രാജന്റെ 'തൊട്ടാല്‍ തട്ടും' എന്നുള്ള ഭീഷണിയുള്ളതിനാല്‍ ആ കുപ്പിയെടുത്ത് കളയാന്‍ ലോലഹൃദയനായ ദേസ്സൂട്ടി തുനിഞ്ഞില്ല. മാനഹാനിയോര്‍ത്ത് അദ്ധ്യാപകരോട് പറഞ്ഞുമില്ല.

അടുത്തത് സരസ്വതി ടീച്ചറുടെ കെമിസ്ട്രി ക്ലാസ്സായതുകൊണ്ട് കുമാരന്‍ ബോര്‍ഡ് തുടച്ചു വൃത്തിയാക്കി, ബോര്‍ഡിന്റെ മുകളില്‍ നടുവിലായി 'കെമിസ്ട്രി' എന്ന വൃത്തിയായി എഴുതി. കുറച്ചു നേരം അതു നോക്കി നിന്നു. പിന്നെ അതു മായിച്ച് കുറച്ചുകൂടി വലുതാക്കി ത്രിമാന തലത്തില്‍ വീണ്ടും 'കെമിസ്ട്രി' എന്നെഴുതി. ഐശ്വര്യത്തിനായി ഇരു വശങ്ങളിലും ഓരോ താമരപ്പൂക്കള്‍ വരച്ചു ചേര്‍ത്തു. AVM സറ്റുഡിയോസ് നിര്‍മ്മിയ്ക്കുന്ന തമിഴ് സിനിമയിലെ AVM പോലെയുള്ള ആ അക്ഷരങ്ങള്‍ നോക്കി നിന്ന കുമാരന്‍ ആ കോലാഹലത്തിനിടയിലും തനിച്ചായി.

കുമാരനെയൊന്ന് ചെറുതാക്കണമെന്ന് രാജനു തോന്നി. കുമാരന്റെ അടുത്തെത്തിയ രാജന്‍ ഇങ്ങിനെ എഴുതാന്‍ ആര്‍ക്കും സാധിയ്ക്കുമെന്ന് പറഞ്ഞു പരിഹസിച്ചു. തോല്‍ക്കാന്‍ കുമാരനും മനസ്സില്ലായിരുന്നു. അക്ഷരങ്ങള്‍ അധികം മാറ്റാതെ 'കെമിസ്ട്രി'യെ ഒരു പെണ്ണാക്കാമോ എന്നൊരു വെല്ലുവിളി കുമാരന്‍ രാജന്റെ നേര്‍ക്ക് തൊടുത്തു. 'കെമിസ്ട്രി'യെ പെണ്ണാക്കുന്നതിന്റെ രസതന്ത്രത്തെപ്പറ്റി രാജന്‍ കുറച്ചു നേരം തല പുകഞ്ഞ് ആലോചിച്ചു. പിന്നെ പുച്ഛരസത്തില്‍ രാജന്‍ ബോര്‍ഡ് തുടച്ചു വൃത്തിയാക്കി, മുകളില്‍ നടുവിലായി ത്രിമാന തലത്തില്‍ തന്നെ തന്റെ സൃഷ്ടി തുടങ്ങി. കുമാരന്‍ തന്റെ ബഞ്ചിലേയ്ക്ക് മടങ്ങി. രാജന്‍ പുതിയ സൃഷ്ടി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ വെള്ളം കുടിയ്ക്കാന്‍ ദേസ്സൂട്ടി പുറത്തിറങ്ങി. അല്പ സമയം കഴിഞ്ഞ് തിരികെയെത്തി.

ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഹെഡ്മാഷും സരസ്വതി ടീച്ചറും വാതില്‍ക്കലെത്തിയത് അവസാന നിമിഷത്തെ മിനുക്കു പണികളില്‍ മുഴുകിയ രാജന്‍ അറിഞ്ഞതേയില്ല. ചൂരല്‍ ചുഴറ്റി ഹെഡ്മാഷും പിന്നാലെ കെമിസ്ട്രി ടീച്ചറും അകത്തു കടന്നു. തങ്കം പോലെയുള്ള തങ്കമണിയുടെ ചിത്രത്തിനടിയില്‍ 'തങ്കമണി' എന്ന് തങ്കലിപികളാല്‍ ഡെസ്ക്കില്‍ രേഖപ്പെടുത്തിയിരുന്ന വര്‍ക്കി ഒരു നിമിഷം നിശ്ചലനായി. പിന്‍ നിരയില്‍ നിന്നും മുന്‍ നിരയിലേയ്ക്ക് കുതിയ്ക്കാന്‍, പുസ്തകക്കെട്ടിനെ ഒരുമയോടെ നിര്‍ത്തുന്ന റബ്ബര്‍ നാടയില്‍ ഒരുങ്ങി നിന്ന കടലാസ്സു റോക്കറ്റിന്റെ വിക്ഷേപണം എണ്ണം തെറ്റിയ കണ്ണന്‍ പെട്ടെന്ന് നിറുത്തി വെച്ചു. തള്ളവിരല്‍ കൊണ്ട് സ്വന്തം വായിലേയ്ക്ക് തൊടുത്ത പൊരിക്കടല കുമാരന്റെ തൊണ്ടയില്‍ തടഞ്ഞു. ആര്‍ത്തിയോടെ വായിച്ചു തുടങ്ങിയ പുതിയ സിനിമാ നോട്ടീസ്, പതിവുപോലെ 'ശേഷം വെള്ളിത്തിരയില്‍...' എന്ന് കണ്ട് നിരാശനായിരുന്നിരുന്ന മമ്മദ് പതുക്കെ ബഞ്ചിനടിയിലേയ്ക്കിട്ട ശബ്ദം എല്ലാവരും കേട്ടു.

ഓടിയാല്‍ ബഞ്ച് വരെ എന്നറിയാവുന്നതു കൊണ്ടും, സ്വന്തം നിലവാരം താഴ്ന്നാല്‍ ഈ തലമുറയേയും, ഇനിയുള്ള തലമുറകളേയും ഇതേ ക്ലാസ്സില്‍ അഭിമുഖീകരിയ്ക്കുക അസാധ്യം എന്ന് അറിയാവുന്നതു കൊണ്ടും രാജന്‍ തന്റെ സൃഷ്ടിയുടെ സമീപത്തു തന്നെ നില കൊണ്ടു.

മൂക്കിന്റെ തുമ്പത്ത് ചാടാന്‍ തയ്യാറെടുത്തു നില്ക്കുന്ന, കറുത്ത ഫ്രെയിമുള്ള, കട്ടിയുള്ള കണ്ണടയുടെ മുകളിലൂടെ ഹെഡ്മാഷ് ബോര്‍ഡിലേയ്ക്ക് നോക്കി: 'കെമിസ്ട്രി'. പിന്നെ ഇടതു കയ്യിലെ ചൂണ്ടുവിരല്‍ കൊണ്ട് കണ്ണട നെറ്റിയിലേയ്ക്കടുപ്പിച്ച് കണ്ണടയില്‍ കൂടി സൂക്ഷിച്ചു നോക്കി. ചെത്തിയെടുത്ത വെട്ടുകല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ പോലെ ഒരു വാക്ക്: 'കേമിസ്ത്രീ'.

ഹെഡ്മാഷ് രാജനെ അടിമുടി കണ്ണു കൊണ്ട് ഒന്ന് ഉഴിഞ്ഞു; പിന്നെ സരസ്വതി ടീച്ചറെ നോക്കി. ഹെഡ്മാഷിന്റെ മനസ്സറിഞ്ഞ ടീച്ചര്‍, പട നയിയ്ക്കാന്‍ പോകുന്ന പടനായകന്‍ ചക്രവര്‍ത്തിയുടെ കയ്യില്‍ നിന്നും പടവാള്‍ ഏറ്റു വാങ്ങുന്നതു പോലെ ഇരു കൈകളും നീട്ടി ചൂരല്‍ ഏറ്റു വാങ്ങി.

മാനം മുട്ടെ ഉയര്‍ന്ന ചൂരല്‍ ഓരോ പ്രാവശ്യവും താഴേയ്ക്കു പതിയ്ക്കുമ്പോഴും ഉണ്ടാകുന്ന ഊര്‍ജ്ജ പ്രസരണത്താല്‍ ഉത്തരത്തിനടുത്ത് ഒളിച്ചിരിയ്ക്കുന്ന 'പൂച്ചുട്ടി' പോലും നടുങ്ങി വിറച്ചു. ഉല്ക്ക പോലെയുള്ള ആ ഉലക്ക ഒരാളുടെ ദേഹത്തു പതിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഊര്‍ജ്ജ-രസ തന്ത്രങ്ങളെപ്പറ്റിയും, ജീവശാസ്ത്രത്തെപ്പറ്റിയും ആലോചിച്ചും ഇതിനു പിന്നിലെ തന്ത്രത്തില്‍ രസിച്ചും ദേസ്സൂട്ടി മാത്രം ഉള്ളില്‍ ഊറി ചിരിച്ചു.