Tuesday, January 30, 2007

രസതന്ത്രം

സര്‍ക്കാര്‍ സ്ക്കൂളിലെ ക്ലാസ്സില്‍ സുഖനിദ്രയിലായിരുന്ന കണ്ണന്റെ കാന്തിയേറിയ മുഖം, താങ്ങായിരുന്ന കയ്യില്‍ നിന്നും താഴേയ്ക്ക് ഒഴുകി തുടങ്ങിയപ്പോള്‍ കൃഷ്ണന്‍ മാഷിന്റെ ക്ഷമ കെട്ടു. ചോക്കിന്റെ അറ്റം പൊട്ടിച്ച് കണ്ണന്റെ മണ്ടയ്ക്ക് നേരെ വിക്ഷേപിച്ചു. ചെന്നു പതിച്ചത് പിന്‍ നിരയിലുള്ള, ക്ലാസ്സിലെ ഏറ്റവും ഉയരം കൂടിയ, രാജരാജനായി വാഴുന്ന രാജന്റെ ശിരസ്സിലും. അതിലുള്ള അസന്തുഷ്ടി, ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്താനുള്ള മാഷിന്റെ ആജ്ഞയ്ക്ക് 'മാഷ് കാരണല്ലെ അവന്‍ ഒറങ്ങ്യെ, മാഷ് തന്നെ വിളിച്ചാ മതി' എന്നുള്ള മറുപടിയില്‍ അവന്‍ പ്രതിഫലിപ്പിച്ചു. ഒരു നിമിഷം മാഷ് ചിന്തയിലാണ്ടു. അടുത്ത നിമിഷം രാജനെ നിര്‍ത്തി പൊരിച്ചു. ശേഷം വേറൊരു ചോക്കു കഷണത്താല്‍ കണ്ണനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. സമനില വീണ്ടെടുക്കുന്നതിനു മുമ്പേ കണ്ണന്‍ തലേ ദിവസത്തെ മാഷിന്റെ ചോദ്യത്തിനുള്ള ഉത്തരം കിളി പോലെ പാടി:
"മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം."

കുട്ടികളുടെ കൂട്ടചിരിയ്ക്കിടയില്‍ മാഷിന്റെ മുഖം സൂര്യനെപ്പോലെ ജ്വലിച്ചു. ഉപമയുടെ ഉദാഹരണം തെറ്റിച്ചതിന് നൂറു വട്ടം എഴുതി കൊണ്ടുവരാന്‍ തലേ ദിവസം കണ്ണനോട് പറഞ്ഞിരുന്നത് ഓര്‍മ്മിച്ച മാഷ് അത് ഹാജരാക്കാന്‍ ആജ്ഞാപിച്ചു.

കടലാസ് ഹാജരാക്കിയ കണ്ണന്‍, മാഷിന്റെ അടുത്ത ആജ്ഞയ്ക്കായി കാത്തു നിന്നു. കടലാസില്‍ പെട്ടെന്ന് കണ്ണോടിച്ച് മാഷ് പതുക്കെ മൊഴിഞ്ഞു: "ഇതില്‍ 99 വേന്ദ്രന്‍മാരെ ഉള്ളല്ലൊ. ഇതൊന്ന് നൂറ് തികച്ചെ".

കണ്ണന്‍ വിറയാര്‍ന്ന കൈകളാല്‍ നൂറിലേയ്ക്ക് പുരോഗമിച്ചു തുടങ്ങിയപ്പോള്‍ മാഷിന്റെ മുഖം തെളിഞ്ഞു. കണ്ണന്റെ ചെവിയുടെ നിയന്ത്രണം ഏറ്റെടുത്ത മാഷ് അവനോട് സൗമ്യമായി ചോദിച്ചു: "ആ 99 വേന്ദ്രന്‍മാരെയും ആരാ എഴുത്യേ?"

നിയന്ത്രണത്തിന്റെ കടുപ്പം കൂടിയപ്പോള്‍ കണ്ണന്റെ നിയന്ത്രണം വിട്ടു. 'അനിയനാ. അനിയന്‍... അനിയന്‍... അനിയന്‍...' എന്നു നൂറു വട്ടം തികയ്ക്കുന്നതിനു മുമ്പേ മാഷ് അവന് സ്വാതന്ത്ര്യം കൊടുത്തു; കൂടെ 200 മന്നവേന്ദ്രന്‍മാരെ സൃഷ്ടിയ്ക്കാനുള്ള കല്പനയും. ഉപമയെന്ന അലങ്കാരത്തെ പലവട്ടം പഠിപ്പിച്ചിട്ടും പിടികിട്ടാതെ നില്ക്കുന്ന കണ്ണനെ എന്തിനോട് ഉപമിയ്ക്കുമെന്ന് ചിന്തിച്ച് മാഷ് വിഷമിച്ചു.

അടുത്ത ക്ലാസ്സിലെ യുദ്ധത്തിനു മുമ്പ് കുറച്ച് വിശ്രമവും ഊര്‍ജ്ജവും കിട്ടാന്‍ 15 മിനിറ്റു നേരത്തേ മാഷ് ക്ലാസ്സവസാനിപ്പിച്ചു. എല്ലാവരോടും നിശബ്ദത പാലിയ്ക്കാന്‍ ആജ്ഞാപിച്ചും, അതു ഉറപ്പുവരുത്താന്‍ ക്ലാസ്സ് ലീഡറായ കുമാരനെ ചുമതലപ്പെടുത്തിയും മാഷ് മടങ്ങി.

മാഷ് മടങ്ങിയപ്പോള്‍ അടങ്ങിയിരുന്നിരുന്ന പലരും നിവര്‍ന്നു; പീലി വിടര്‍ത്തിയും, പത്തി വിടര്‍ത്തിയും ആടി. അല്പസമയത്തിനകം അവിടെ കാക്ക കൂട്ടത്തിലേയ്ക്ക് കല്ലെറിഞ്ഞ പോലെയൊരു കോലാഹലം. പോഷകാഹാരക്കുറവു മൂലം ലോപിച്ച് 'ദേസ്സൂട്ടി'യായ ദേവസ്സികുട്ടിയ്ക്ക് മാത്രം മൗനം. അദ്ധ്യാപകരുടെ കണ്ണില്‍ പെടാതെ ഉത്തരത്തിനടുത്ത് ചെറിയ കുപ്പിയില്‍ ഭദ്രമായി വച്ചിരിയ്ക്കുന്ന, കറുപ്പില്‍ വെളുത്ത പുള്ളികളുള്ള തുണിക്കഷണത്തില്‍ നോക്കി ദേസ്സൂട്ടി നെടുവീര്‍പ്പിട്ടു.

മുഷ്ടിയാലും വാക്കാലും ക്ലാസ്സിലെ എല്ലാവരേയും ചൊല്‍പ്പടിയ്ക്ക് നിര്‍ത്തുന്ന രാജനാണ്, ചുണങ്ങു മൂലം ശരീരത്തില്‍ പല രാജ്യങ്ങളുടേയും ഭൂപടമുള്ള ദേസ്സൂട്ടിയെ ആവാഹിച്ച് കുപ്പിയിലാക്കി, 'പൂച്ചുട്ടി' യെന്ന് പേരിട്ട് ഉത്തരത്തിനടുത്ത് പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. രാജന്റെ 'തൊട്ടാല്‍ തട്ടും' എന്നുള്ള ഭീഷണിയുള്ളതിനാല്‍ ആ കുപ്പിയെടുത്ത് കളയാന്‍ ലോലഹൃദയനായ ദേസ്സൂട്ടി തുനിഞ്ഞില്ല. മാനഹാനിയോര്‍ത്ത് അദ്ധ്യാപകരോട് പറഞ്ഞുമില്ല.

അടുത്തത് സരസ്വതി ടീച്ചറുടെ കെമിസ്ട്രി ക്ലാസ്സായതുകൊണ്ട് കുമാരന്‍ ബോര്‍ഡ് തുടച്ചു വൃത്തിയാക്കി, ബോര്‍ഡിന്റെ മുകളില്‍ നടുവിലായി 'കെമിസ്ട്രി' എന്ന വൃത്തിയായി എഴുതി. കുറച്ചു നേരം അതു നോക്കി നിന്നു. പിന്നെ അതു മായിച്ച് കുറച്ചുകൂടി വലുതാക്കി ത്രിമാന തലത്തില്‍ വീണ്ടും 'കെമിസ്ട്രി' എന്നെഴുതി. ഐശ്വര്യത്തിനായി ഇരു വശങ്ങളിലും ഓരോ താമരപ്പൂക്കള്‍ വരച്ചു ചേര്‍ത്തു. AVM സറ്റുഡിയോസ് നിര്‍മ്മിയ്ക്കുന്ന തമിഴ് സിനിമയിലെ AVM പോലെയുള്ള ആ അക്ഷരങ്ങള്‍ നോക്കി നിന്ന കുമാരന്‍ ആ കോലാഹലത്തിനിടയിലും തനിച്ചായി.

കുമാരനെയൊന്ന് ചെറുതാക്കണമെന്ന് രാജനു തോന്നി. കുമാരന്റെ അടുത്തെത്തിയ രാജന്‍ ഇങ്ങിനെ എഴുതാന്‍ ആര്‍ക്കും സാധിയ്ക്കുമെന്ന് പറഞ്ഞു പരിഹസിച്ചു. തോല്‍ക്കാന്‍ കുമാരനും മനസ്സില്ലായിരുന്നു. അക്ഷരങ്ങള്‍ അധികം മാറ്റാതെ 'കെമിസ്ട്രി'യെ ഒരു പെണ്ണാക്കാമോ എന്നൊരു വെല്ലുവിളി കുമാരന്‍ രാജന്റെ നേര്‍ക്ക് തൊടുത്തു. 'കെമിസ്ട്രി'യെ പെണ്ണാക്കുന്നതിന്റെ രസതന്ത്രത്തെപ്പറ്റി രാജന്‍ കുറച്ചു നേരം തല പുകഞ്ഞ് ആലോചിച്ചു. പിന്നെ പുച്ഛരസത്തില്‍ രാജന്‍ ബോര്‍ഡ് തുടച്ചു വൃത്തിയാക്കി, മുകളില്‍ നടുവിലായി ത്രിമാന തലത്തില്‍ തന്നെ തന്റെ സൃഷ്ടി തുടങ്ങി. കുമാരന്‍ തന്റെ ബഞ്ചിലേയ്ക്ക് മടങ്ങി. രാജന്‍ പുതിയ സൃഷ്ടി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ വെള്ളം കുടിയ്ക്കാന്‍ ദേസ്സൂട്ടി പുറത്തിറങ്ങി. അല്പ സമയം കഴിഞ്ഞ് തിരികെയെത്തി.

ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഹെഡ്മാഷും സരസ്വതി ടീച്ചറും വാതില്‍ക്കലെത്തിയത് അവസാന നിമിഷത്തെ മിനുക്കു പണികളില്‍ മുഴുകിയ രാജന്‍ അറിഞ്ഞതേയില്ല. ചൂരല്‍ ചുഴറ്റി ഹെഡ്മാഷും പിന്നാലെ കെമിസ്ട്രി ടീച്ചറും അകത്തു കടന്നു. തങ്കം പോലെയുള്ള തങ്കമണിയുടെ ചിത്രത്തിനടിയില്‍ 'തങ്കമണി' എന്ന് തങ്കലിപികളാല്‍ ഡെസ്ക്കില്‍ രേഖപ്പെടുത്തിയിരുന്ന വര്‍ക്കി ഒരു നിമിഷം നിശ്ചലനായി. പിന്‍ നിരയില്‍ നിന്നും മുന്‍ നിരയിലേയ്ക്ക് കുതിയ്ക്കാന്‍, പുസ്തകക്കെട്ടിനെ ഒരുമയോടെ നിര്‍ത്തുന്ന റബ്ബര്‍ നാടയില്‍ ഒരുങ്ങി നിന്ന കടലാസ്സു റോക്കറ്റിന്റെ വിക്ഷേപണം എണ്ണം തെറ്റിയ കണ്ണന്‍ പെട്ടെന്ന് നിറുത്തി വെച്ചു. തള്ളവിരല്‍ കൊണ്ട് സ്വന്തം വായിലേയ്ക്ക് തൊടുത്ത പൊരിക്കടല കുമാരന്റെ തൊണ്ടയില്‍ തടഞ്ഞു. ആര്‍ത്തിയോടെ വായിച്ചു തുടങ്ങിയ പുതിയ സിനിമാ നോട്ടീസ്, പതിവുപോലെ 'ശേഷം വെള്ളിത്തിരയില്‍...' എന്ന് കണ്ട് നിരാശനായിരുന്നിരുന്ന മമ്മദ് പതുക്കെ ബഞ്ചിനടിയിലേയ്ക്കിട്ട ശബ്ദം എല്ലാവരും കേട്ടു.

ഓടിയാല്‍ ബഞ്ച് വരെ എന്നറിയാവുന്നതു കൊണ്ടും, സ്വന്തം നിലവാരം താഴ്ന്നാല്‍ ഈ തലമുറയേയും, ഇനിയുള്ള തലമുറകളേയും ഇതേ ക്ലാസ്സില്‍ അഭിമുഖീകരിയ്ക്കുക അസാധ്യം എന്ന് അറിയാവുന്നതു കൊണ്ടും രാജന്‍ തന്റെ സൃഷ്ടിയുടെ സമീപത്തു തന്നെ നില കൊണ്ടു.

മൂക്കിന്റെ തുമ്പത്ത് ചാടാന്‍ തയ്യാറെടുത്തു നില്ക്കുന്ന, കറുത്ത ഫ്രെയിമുള്ള, കട്ടിയുള്ള കണ്ണടയുടെ മുകളിലൂടെ ഹെഡ്മാഷ് ബോര്‍ഡിലേയ്ക്ക് നോക്കി: 'കെമിസ്ട്രി'. പിന്നെ ഇടതു കയ്യിലെ ചൂണ്ടുവിരല്‍ കൊണ്ട് കണ്ണട നെറ്റിയിലേയ്ക്കടുപ്പിച്ച് കണ്ണടയില്‍ കൂടി സൂക്ഷിച്ചു നോക്കി. ചെത്തിയെടുത്ത വെട്ടുകല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ പോലെ ഒരു വാക്ക്: 'കേമിസ്ത്രീ'.

ഹെഡ്മാഷ് രാജനെ അടിമുടി കണ്ണു കൊണ്ട് ഒന്ന് ഉഴിഞ്ഞു; പിന്നെ സരസ്വതി ടീച്ചറെ നോക്കി. ഹെഡ്മാഷിന്റെ മനസ്സറിഞ്ഞ ടീച്ചര്‍, പട നയിയ്ക്കാന്‍ പോകുന്ന പടനായകന്‍ ചക്രവര്‍ത്തിയുടെ കയ്യില്‍ നിന്നും പടവാള്‍ ഏറ്റു വാങ്ങുന്നതു പോലെ ഇരു കൈകളും നീട്ടി ചൂരല്‍ ഏറ്റു വാങ്ങി.

മാനം മുട്ടെ ഉയര്‍ന്ന ചൂരല്‍ ഓരോ പ്രാവശ്യവും താഴേയ്ക്കു പതിയ്ക്കുമ്പോഴും ഉണ്ടാകുന്ന ഊര്‍ജ്ജ പ്രസരണത്താല്‍ ഉത്തരത്തിനടുത്ത് ഒളിച്ചിരിയ്ക്കുന്ന 'പൂച്ചുട്ടി' പോലും നടുങ്ങി വിറച്ചു. ഉല്ക്ക പോലെയുള്ള ആ ഉലക്ക ഒരാളുടെ ദേഹത്തു പതിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഊര്‍ജ്ജ-രസ തന്ത്രങ്ങളെപ്പറ്റിയും, ജീവശാസ്ത്രത്തെപ്പറ്റിയും ആലോചിച്ചും ഇതിനു പിന്നിലെ തന്ത്രത്തില്‍ രസിച്ചും ദേസ്സൂട്ടി മാത്രം ഉള്ളില്‍ ഊറി ചിരിച്ചു.

14 Comments:

Blogger സ്നേഹിതന്‍ said...

രസതന്ത്രം.

10:59 PM  
Blogger G.MANU said...

ഇരുന്നൂറു മന്നവേന്ദ്ര തകര്‍ത്തു........

12:57 AM  
Blogger സു | Su said...

കെമിസ്റ്റ്ട്രിയെ കേമിസ്ത്രീ ആക്കിയ കെമിസ്ട്രി രസിച്ചു സ്നേഹിതാ.

7:26 AM  
Blogger സുല്‍ |Sul said...

സ്നേഹിതനേ,

രസികന്‍ വിവരണം. ഇനിയും പോരട്ടെ ഫിക്സഡ് ഡെപോസിറ്റില്‍ നിന്ന് :)

-സുല്‍

9:11 PM  
Blogger സ്നേഹിതന്‍ said...

g.manu: നന്ദി.
സു: നന്ദി.
സുല്: നന്ദി. ഡെപോസിറ്റില്ല മാഷെ. സമയം കിട്ടുന്നതനുസരിച്ച് എന്തെങ്കിലും എഴുതുന്നുവെന്നു മാത്രം.

11:18 PM  
Blogger Visala Manaskan said...

'ചുണങ്ങു മൂലം ശരീരത്തില്‍ പല രാജ്യങ്ങളുടേയും ഭൂപടമുള്ള ദേസ്സൂട്ടിയെ...'

മന്നവേന്ദ്രാ... വിളങ്ങുന്നു.. ഈ പോസ്റ്റും.
വളരെ നന്നായിട്ടൂണ്ട്.

12:47 AM  
Blogger സ്നേഹിതന്‍ said...

വിശാലന്‍: നന്ദി.

9:09 PM  
Blogger ബഹുവ്രീഹി said...

മാഷ് മടങ്ങിയപ്പോള്‍ അടങ്ങിയിരുന്നിരുന്ന പലരും നിവര്‍ന്നു; പീലി വിടര്‍ത്തിയും, പത്തി വിടര്‍ത്തിയും ആടി. അല്പസമയത്തിനകം അവിടെ കാക്ക കൂട്ടത്തിലേയ്ക്ക് കല്ലെറിഞ്ഞ പോലെയൊരു കോലാഹലം.

ബോര്‍ഡിന്റെ മുകളില്‍ നടുവിലായി 'കെമിസ്ട്രി' എന്ന വൃത്തിയായി എഴുതി. കുറച്ചു നേരം അതു നോക്കി നിന്നു. പിന്നെ അതു മായിച്ച് കുറച്ചുകൂടി വലുതാക്കി ത്രിമാന തലത്തില്‍ വീണ്ടും 'കെമിസ്ട്രി' എന്നെഴുതി. ഐശ്വര്യത്തിനായി ഇരു വശങ്ങളിലും ഓരോ താമരപ്പൂക്കള്‍ വരച്ചു ചേര്‍ത്തു.


സ്നേഹിതാ, സുഹൃത്തെ,

രസതന്ത്രം കലക്കി.


ഇതൊക്കെ ഞങ്ങരൊടേം പതിവായിരുന്നു. എല്ലാ സ്ക്കൂളിലും കഥ ഇതന്നെയാണല്ലെ?


പോസ്റ്റിന്റെ തലക്കെട്ട്‌ രസതന്ത്രമെന്നായതുകൊണ്ടും സ്നേഹിതന്‍ കൊടകര വാസി ആയതുകൊണ്ടും ബഹുവ്രീഹിക്കു കിട്ടിയ ഒരു ഗുരുശാപത്തിന്റെ ഓഫ്‌ അടിച്ചോട്ടെ?

രസത്തിലും തന്ത്രത്തിലും കമ്പമുണ്ടെന്നല്ലാതെ രസതന്ത്രത്തില്‍ അശേഷം താല്‍പര്യമില്ല്യാത്ത ബഹുവ്രീഹി പ്രീ ഡിഗ്രി ജയിക്കണ്ടേ എന്ന മോഹത്തില്‍ കൊടകരയുള്ള ഒരു സമാന്തിര കോളേജില്‍ രസതന്ത്രത്തിനു റ്റ്യൂഷനു ചേര്‍ന്നു.

അതിബുദ്ധിമാനും സരസനുമായ ഒരു മാഷായിരുന്നു മാഷ്‌. പേരു പറയില്ല്യ ട്ടൊ.

വെള്ളം ലീവിംഗ്‌ ഗ്രൂപ്‌ ആയി വരുന്ന റിയാക്ഷന്‍സിനെപ്പറ്റിയായിരുന്നു അന്നത്തെ ക്ലാസ്സ്‌.

രസതന്ത്രത്തിനോടുള്ള അതീവ താല്‍പര്യം കാരണവും, അതേ ദിവസം തന്നെ ഒരു അകന്ന ബന്ധുവീട്ടിലെ മരണാന്തിര ശേഷക്ക്രിയക്കു പങ്കെടുക്കാന്‍ നേരത്തെ എണീക്കേണ്ടി വന്നതുമൂലമുള്ള ഉറക്ക ക്ഷീണം ഹേതുവായും സ്നേഹിതന്റെ പോസ്റ്റിലെ കണ്ണനെപ്പോലെ ബഹുവ്രീഹിക്കും ഒരു ആലസ്യം വന്നു ഭവിച്ചു.

ഉറക്കം തൂങ്ങി ബഹുവ്രീഹിയുടെ താടി ഡെസ്കില്‍ മുട്ടാനുള്ള സമയം കണക്കാക്കി, ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുന്‍പേ എന്ന മട്ടില്‍ , നെറ്റിയില്‍ തന്നെ കുറിക്കു കൊള്ളാന്‍ പാകത്തില്‍ മാഷു ചോക്കെറിന്‍ഞ്ഞു.

ചോക്ക്‌ ലക്ഷ്യസ്ഥാനം കണ്ടു. ബഹുവ്രീഹി ഞെട്ടിയുണര്‍ന്നു.


പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ മാഷ്‌ ചോദിച്ചു.

“എന്തൊക്ക്യാഡോ ദ്ന്റെ റിസള്‍ട്ടിംഗ്‌ പ്രോഡക്ട്സ്‌? “

Hcl + NaOH ->

അശേഷം ശങ്കയില്ല്യാതെ ബഹുവ്രീഹി ഉത്തരം പറഞ്ഞു,

“സോഡിയം ക്ലൊറൈഡും ഓക്സിജന്‍ ഹൈഡ്രൈഡും“

സരസനായ മാഷിന്‌ ബഹുവ്രീഹിയെ ശപിക്കാന്‍ വാക്കുകള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടായില്ല്യ.

“വളരെ ശരി,താന്‍ ചാവാന്‍ നേരത്ത്‌ വെള്ളം കിട്ടാണ്ട്‌ ചാവുഡോ!“

1:30 AM  
Blogger സ്നേഹിതന്‍ said...

ബഹുവ്രീഹി: നന്ദി.

കമന്റ് കലക്കി. ബഹുവ്രീഹിയ്ക്കത് നല്ലൊരു പോസ്റ്റാക്കാമായിരുന്നു.

ബഹുവ്രീഹിയെ ഉപ്പുവെള്ളത്തിലാക്കിയ ഗുരുവിന്റെ നാമം 'ബ'യിലാണൊ തുടങ്ങുന്നത്? (പേരു പറയണ്ട).

ബഹുവ്രീഹിയുടെ ദേശം കോടാലിയാണെന്ന് ഊഹിയ്ക്കുന്നു. ഒരു ചെറിയ ഓര്‍മ്മ:

Christല്‍ Pre-Degreeയ്ക്ക് ചേര്‍ന്ന് ആദ്യത്തെ ക്ലാസ്സില്‍ സാര്‍ എല്ലാ കുട്ടികളോടും സ്വയം പരിചയപ്പെടുത്താന്‍ പറഞ്ഞു.

ഒന്നാമന്‍ പേരു പറഞ്ഞു; ദേശം കോടാലി.

രണ്ടാമന്‍ പേരു പറഞ്ഞു; ദേശം മൂന്നുമുറി.

സാര്‍: കോടാലിയെന്ന് ഇപ്പൊ കേട്ടേയുള്ളു അപ്പോഴേയ്ക്കും മൂന്നു മുറിയായൊ?

12:33 PM  
Blogger ബഹുവ്രീഹി said...

സ്നേഹിതാ,

സ്വാറി. മറുപടി ലേശം വൈകി.

ഗുരുവിന്റെ പേരും മ്മഡെ രാഷ്ട്രപിതാവിന്റെ പേരും ഒന്നാണ്.

സ്നേഹിതന്റെ ഊഹം ശരിയാണ് .

(കോടാലിയെന്ന പേര്‍ കേട്ടാ‍ലഭിമാന പൂരിതമാവുമെന്നന്തരംഗം.)

ക്രൈസ്റ്റ് കോളേജിലെ സാറെന്നല്ല ,ദേശപ്പേരു പറഞ്ഞാല്‍ , അണ്ണേ , എല്ലാരുമെ കിന്റല്‍ പന്നുവാങ്കേ!

7:36 PM  
Blogger myexperimentsandme said...

ശരിക്കും സ്കൂളിലെ ക്ലാസ്സ് മുറിയിലിരുന്ന പ്രതീതി സ്നേഹിത്തന്നേ. അടിപൊളി.

ബഹു ബഹുവ്രീഹിസ്മരണയും തകര്‍ത്തു.

പ്രീഡിഗ്രിക്ക് കെമിസ്ട്രി ലാബില്‍ പ്രാക്റ്റിക്കലിന്റെ പ്രാരംഭ പാഠങ്ങളൊക്കെ പറഞ്ഞ് തന്ന് കഴിഞ്ഞ് സംഗതി കലാപരിപാടികള്‍ ആരംഭിച്ച രണ്ടാം ദിനം മാര്‍ക്കോസ് ലാബില്‍ കൂടെ തെക്ക് വടക്ക് നടക്കുന്നു. ലാബ് പുസ്തകത്തിലുള്ള ഒരു സംഗതി മേശപ്പുറത്തെങ്ങും കാണുന്നില്ല. അവസാനം സാറിനോട് തന്നെ ചെന്ന് ചോദിച്ചു:

“സാറേ, ഈ ഡിസ്റ്റ് വാട്ടര്‍ എവിടെ കിട്ടും?”

രണ്ട് ദിവസം കഴിഞ്ഞ് അതേ മാര്‍ക്കോസ് ഡില്‍ എച്ച്.സീ.എല്ലും തപ്പി നടന്നു.

ഇനി ഒരു കെമിസ്ട്രി പ്രാക്ടിക്കല്‍ പ്രൊസീജിയര്‍:

ടേയ്ക്ക് ആന്‍ അയണ്‍ റോഡ് ഓഫ് എനി മെറ്റല്‍
ഹാഫ് ഓഫ് ഇറ്റ് ഈസ് ഫുള്ളി ഇമ്മേഴ്‌സ്ഡ് ഇന്‍ ആന്‍ എം‌പ്റ്റി ബീക്കര്‍ കണ്ടെയ്‌നിംഗ് ഫുള്‍ ഓഫ് വാട്ടര്‍.
എ കളര്‍ലെസ് ഓഡര്‍ലെസ് ഗ്യാസ് വിത്ത് എ പന്‍‌ജന്റ് സ്മെല്‍ ഈസ് എവോള്‍വ്‌ഡ്.

ശുംഭം

3:26 PM  
Blogger Manoj | മനോജ്‌ said...

കഥ കലക്കി!! ഇനിയുന്ം പുതിയ കഥകള്‍ക്കായ് കാത്തിരിക്കുന്നു...

9:06 PM  
Blogger salil | drishyan said...

സ്നേഹിതാ,

"മുഷ്ടിയാലും വാക്കാലും ക്ലാസ്സിലെ എല്ലാവരേയും ചൊല്‍പ്പടിയ്ക്ക് നിര്‍ത്തുന്ന രാജനാണ്, ചുണങ്ങു മൂലം ശരീരത്തില്‍ പല രാജ്യങ്ങളുടേയും ഭൂപടമുള്ള ദേസ്സൂട്ടിയെ ആവാഹിച്ച് കുപ്പിയിലാക്കി, 'പൂച്ചുട്ടി' യെന്ന് പേരിട്ട് ഉത്തരത്തിനടുത്ത് പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്." - ഈ വികൃതി ഓര്‍ത്ത് കുറേ നേരം ഓഫീസിലിരുന്ന് ചിരിച്ചു.

നന്നായിട്ടുണ്ട്ട്ടോ... കൂടുതല്‍ കൂടുതല്‍ പോരട്ടെ.

സസ്നേഹം
ദൃശ്യന്‍

3:37 AM  
Blogger സ്നേഹിതന്‍ said...

പുതിയ ബ്ലോഗറിലേയ്ക്ക് മാറിയപ്പോള്‍ ഈ വര്‍ഷത്തെ പോസ്റ്റുകള്‍ (രസതന്ത്രം, വൈദ്യുതി) ഞാനറിയാതെ പുനഃപ്രകാശനം ചെയ്യപ്പെട്ടിരുന്നു. അതുമൂലം ഇവിടെ എത്തിചേര്‍ന്ന എല്ലാവര്‍ക്കും നന്ദി.

ബഹുവ്രീഹി: നന്ദി. :)

വക്കാരി: ലാബിലെ അന്വേഷണങ്ങള്‍ രസകരം.
ഒരു സംശയം; മാര്‍ക്കോസിന്റെ തൂലികാ നാമമാണൊ 'വക്കാരി'? :)

സ്വപ്നാടകന്‍: നന്ദി. :)

ദൃശ്യന്‍: നന്ദി. ശ്രമിയ്ക്കാം. :)

10:20 AM  

Post a Comment

<< Home