Monday, May 12, 2008

വേഷം

ശുഭ്രവസ്ത്രത്തെ
കൂട്ടിക്കെട്ടിയൊരു
ചെറിയ അരപ്പട്ട,
കാലില്‍ കവചം,
ശിരസ്സില്‍ പന്തല്‍;
മൂന്നിനും മരണ നിറം.

കഴുത്തില്‍ വാല്‍ കുരുക്കി,
കരുതലോടെ
കാവല്‍ കിടക്കുന്നു
ഒരു ശംഖുവരയന്‍.

മുഖം മറയ്ക്കാന്‍,
മൂക്കിനു മുകളില്‍
രണ്ടായി അമാവാസി;
കീഴെ പുഞ്ചിരി
പൗര്‍ണ്ണിമയായ്.

കര്‍ണ്ണപടഹത്തില്‍ നിന്നും
കര്‍ണ്ണപടഹത്തിലേയ്ക്ക്
താളത്തില്‍ ചാഞ്ചാടുന്നു
പാശ്ചാത്യ തായമ്പക.

ഉറങ്ങാത്ത കാലം
ഇടതു കൈതണ്ടയില്‍
വരിഞ്ഞു മുറുകി
വട്ടം കറങ്ങുന്നു.

മോതിര വിരലില്‍
മിന്നിത്തിളങ്ങുന്ന
കല്ലുവെച്ച നുണ.

ഇടതു കയ്യില്‍
നിശബ്ദത മുഴങ്ങുന്നു;
നിഗൂഢതകളുടെ
സന്ദേശങ്ങളുണരുന്നു.

വലതു കയ്യില്‍,
മൂന്നക്കങ്ങളുടെ
മാന്ത്രികതയില്‍,
പൂട്ടിയിട്ട രഹസ്യങ്ങള്‍.

രഹസ്യ അറയില്‍
ചില ചിത്രങ്ങള്‍,
തിരയൊഴിഞ്ഞ തോക്ക്,
അയാളുടെ സ്വന്തം മുഖം.

Labels: ,