Tuesday, May 26, 2009

അവിയൽ!

ദുരവസ്ഥ

ഇരു കൈകളും കാലുകളും ബാൻഡേജിന്റെ ഭാരത്താൽ ഉയർത്താനാകാതെ തളർന്നു കിടന്നിരുന്ന യുവാവിന്റെ തൊട്ടടുത്ത കിടക്കയിൽ ഏകദേശം അതേ അവസ്ഥയിൽ കിടന്നിരുന്ന ഒരു മദ്ധ്യ വയസ്സൻ ആ യുവാവിനോട് ചോദിച്ചു:

"എന്തു പറ്റി ? "

"പ്രത്യേകിച്ച് ഒന്നും പറ്റിയില്ല. കൂട്ടുകാരന്റെ സല്ക്കാരം കഴിഞ്ഞ് രാത്രി ബൈക്കിൽ തിരികെ വരുമ്പോൾ, ഒരു ത്രില്ലിന്, എതിരെ നിന്നും ഒപ്പത്തിനൊപ്പം വന്നിരുന്ന രണ്ട് ബൈക്കുകളുടെ ഇടയിൽ കൂടി ഞാൻ എന്റെ ബൈക്ക് കൊണ്ടു പോകാൻ നോക്കിയതാ."

"ഓ... അവര് ഇടം തന്നില്ലെ ? "

"അവരെ കൊണ്ട് പറ്റിയില്ല."

'അതെന്താ ? "

'അതൊരു കാറായിരുന്നു..."

അല്പ സമയത്തെ ആലോചനയ്ക്കു ശേഷം യുവാവ് തുടർന്നു:

"നിങ്ങൾക്ക് ഏന്തു പറ്റി ? "

"എനിയ്ക്കും പ്രത്യേകിച്ച് ഒന്നും പറ്റിയില്ല. ഭാര്യയ്ക്ക് ഒരു കൂട്ടാവട്ടെ എന്ന് കരുതി ഒരു കല്യാണം കൂടി കഴിച്ചു..."



ഇന്നും നാളെയും

ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രണ്ട് കൂട്ടുക്കാർ. സെമിത്തേരിയിലെ കപ്പേളയ്ക്കു മുന്നിൽ എഴുതി വെച്ചിരിയ്ക്കുന്ന വാചകം ഒന്നാമൻ രണ്ടാമന് സങ്കടത്തോടെ ചൂണ്ടിക്കാട്ടി.

"ഇന്നു ഞാൻ; നാളെ നീ."

ചടങ്ങിനു ശേഷം 'തണ്ണി ശാല'യിൽ ഏറെ നേരം 'ജലസേചനം' നടത്തി സങ്കടത്തിന്റെ കടുങ്കെട്ടുകൾ ഇരുവരും പതുക്കെ പതുക്കെ അയച്ചു. ബില്ലെത്തിയപ്പോൾ രണ്ടാമൻ ഒന്നാമനോട് സന്തോഷത്തോടെ പറഞ്ഞു:

"ഇന്നു നീ; നാളെ ഞാൻ".



സുരക്ഷ

ജലദോഷം മാറ്റാനും, വിശ്രമിയ്ക്കാനുമായി വിദ്ദേശയാത്ര തരപ്പെടുത്തിയ നേതാവ്, കൈകൾ കൂപ്പി, ഇരുപുറവുമുള്ള സെക്യൂരിറ്റിക്കാരെ നോക്കി ചിരിച്ച്, എയർപ്പോർട്ടിലെ മെറ്റൽ ഡിറ്റക്റ്ററിൽ കൂടി മന്ദം മന്ദം കടന്നു. ഡിറ്റക്റ്റർ ചിണുങ്ങി.

മനസ്സില്ലാ മനസ്സോടെ സ്വർണ്ണ വാച്ച് അഴിച്ചു വച്ച് അയാൾ വീണ്ടും ഡിറ്റക്റ്ററിലൂടെ കടന്നു. അത് വീണ്ടും സങ്കടപ്പെട്ടു. തുടർന്ന് താക്കോൽ കൂട്ടം, മോതിരം, ബെൽറ്റ് തുടങ്ങിയവ ഉപേക്ഷിച്ച ആ ശരീരം പുനർജ്ജനി ഗുഹയിലൂടെ പലവട്ടം കടന്നു. ഓരോ തവണയും ഡിറ്റക്റ്റർ പരിഭവം പറഞ്ഞു.

സഹികെട്ട അയാൾ അമർഷം ഉള്ളിലൊതുക്കി, സെക്യൂരിറ്റിക്കാരെ നോക്കി, തന്റെ സ്വർണ്ണ പല്ലുകൾ പുറത്തുകാൺകെ ചിരിച്ച് മൊഴിഞ്ഞു:

"കഴിഞ്ഞയാഴ്ചത്തെ ടെസ്റ്റിന് ശേഷം ബ്ലഢിൽ അയേൺ കൂടുതലാണെന്ന് ഡോക്ടർ പറഞ്ഞിരുന്നു."



ഫൈവ് സ്റ്റാർ ഡിന്നർ

മങ്ങിയ വെളിച്ചമുള്ള, ശീതീകരിച്ച മുറിയ്ക്കുള്ളിൽ ഒരു ഗാനം ഗതി കിട്ടാതെ അലഞ്ഞു തിരിയുന്നു; കൂടെ പലരുടേയും അടക്കിപ്പിടിച്ച സംസാരവും. മുറിയുടെ ഒരറ്റത്ത് ശുഭ്ര നിറമാർന്ന വിരിയിട്ട ഒരു വട്ട മേശ. ദുഃഖഭാരത്താൽ കുമ്പിട്ടു നില്ക്കുന്ന കടും നിറമുള്ള പൂക്കൾ ഒരു വശത്ത്. തൊട്ടടുത്ത് ചില്ലു ഗ്ലാസ്സിൽ രക്ത നിറത്തിൽ ദ്രാവകം. മേശയിൽ തിളങ്ങുന്ന വെളുത്ത പളുങ്ക് പാത്രം. പാത്രത്തിൽ, പകുതി ജീവനുള്ള ഒരു പക്ഷി. അരുകിൽ കീഴടങ്ങിയെന്നറിയിയ്ക്കുന്ന തൂവെള്ള തൂവാല. പാത്രത്തിന്റെ ഇരു വശങ്ങളിലുമായി, മൂർച്ചയുള്ള കത്തിയും കൂർത്ത മുനയുള്ള മുള്ളുകളും. തൊട്ടടുത്ത്, കൊല്ലണോ വളർത്തണോ എന്ന ചിന്തയിൽ ഒരു ഉപഭോക്താവും!

Labels: ,

Tuesday, December 16, 2008

പല വക

നിലനില്പ്


പോക്കറ്റടിക്കാരൻ പപ്പൻ 'പാർട്ട് ടൈം' പാർട്ടി പ്രവർത്തകനായത് പരിണാമദശയിലെ പ്രതിഭാസമായിരുന്നില്ല. തുടർച്ചയായ ഹർത്താലുകൾ മൂലം പട്ടിണി കിടക്കേണ്ടിവന്നതു കൊണ്ടായിരുന്നു.

ആദ്യമായി ബക്കറ്റു പിരിവിനിറങ്ങിയ പപ്പന്റെ മുഖം സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന്റേതുപോലെ അഭിമാനപൂരിതമായിരുന്നു.




സമയം


"ഈ വാച്ചിന്റെ സെക്കന്റ് സൂചി അനങ്ങുന്നില്ലല്ലോ"'.

"നോക്കാം... രണ്ട് ദിവസ്സം കഴിഞ്ഞ് തന്നാൽ പോരേ ?"

"പറ്റില്ല. ഇന്ന് തന്നെ വേണം. ഞാൻ വെയിറ്റ് ചെയ്യാം."

'അല്ലാ... ഇന്ന് ഓഫീസ്സില്ലെ ? "

"ഉവ്വുവ്വ്... ഞങ്ങൾ ഒരാഴ്ചത്തേയ്ക്ക് മെല്ലെപ്പോക്ക് സമരത്തിലാ ! "




വാർത്ത


ഉയരങ്ങളിൽ, തൊട്ടടുത്ത കമ്പികളിൽ മുറുകെ പിടിച്ചിരുന്ന് രണ്ട് വെൺ പ്രാവുകൾ കണ്ണോട് കൺ നോക്കി കുറുകി. അവരുടെ കണ്ണുകളിലും, അവർ ഇരുന്നിരുന്ന കമ്പികളിലും അദൃശ്യമായ ഒരു ശക്തിയുടെ അലയടിയുണ്ടായിരുന്നു. പ്രണയ പാരവശ്യതയിൽ അവർ .കൊക്കുരുമാൻ കൊതിച്ചു, കുതിച്ചു.

പിറ്റേന്ന് പല മാധ്യമങ്ങളിലും ഒരു വാർത്ത വന്നു:
'പ്രണയ നൈരാശ്യം മൂലം രണ്ട് കാക്കകൾ ആത്മഹത്യ ചെയ്തു.'




മാന്ത്രികം


ജീവനക്കാരുടെ വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് ഓഫീസ്സിൽ അവതരിപ്പിയ്ക്കാൻ തീരുമാനിച്ചിരുന്ന മാജിക്കിന്റെ പരിശീലനം പൂർത്തിയാക്കിയ അയാൾ അതൊന്ന് വീട്ടിൽ പരീക്ഷിയ്ക്കാൻ തീരുമാനിച്ചു.

ശിരസ്സിൽ നിന്നും കറുത്ത തൊപ്പി ഉയർത്തിയെടുത്തു; ഭാര്യയേയും കൊച്ചു മകളേയും കാണിച്ചു. അതു ശൂന്യമായിരുന്നു. പിന്നെ ഏതോ അപശബ്ദങ്ങൾ പുറപ്പെടുവിച്ച്, മാന്ത്രിക വടി കൊണ്ട് തൊപ്പി മെല്ലെ പലവട്ടം തലോടി. തുടർന്ന് തൊപ്പിയിൽ നിന്നും റിബ്ബണുകൾ, പുഷ്പങ്ങൾ, പല വർണ്ണത്തിലുള്ള മേയ്ക്പ്പ് സാധനങ്ങൾ, പല തരത്തിലുള്ള ആഭരണങ്ങൾ എന്നിവ ഓരോന്നായി പുറത്തെടുത്ത് മേശപ്പുറത്തു കുന്നു പോലെ കൂട്ടിയിട്ടു; പിന്നെ അഭിമാനപൂർവ്വം കൊച്ചു സദസ്സിനു മുമ്പിൽ കുമ്പിട്ടു.

നിറുത്താതെ കയ്യടി പ്രതീഷിച്ച അയാൾ ശിരസ്സുയർത്തുന്നതിനു മുമ്പേ കൊച്ചു മകളുടെ നിഷ്ക്കളങ്കമായ അഭിപ്രായം കേട്ടു:
"ഡാഡി... ഇതിലും കൊറേ കൊറേ സാധനങ്ങൾ മമ്മീടെ സ്മോൾ ഹാൻഡ് ബാഗ് കൊടഞ്ഞാൽ കിട്ടും."




വഴി


വഴിയോരത്ത് പെട്ടെന്ന് നിറുത്തിയ തിരക്കുള്ള ബസ്സിൽ നിന്നും തിടുക്കത്തിൽ അയാൾ പുറത്തു കടന്നു. തിരക്കിട്ട് നടന്ന് നാൽക്കവലയിലെത്തി. പിന്നെ, ഓരോ വഴിയിലേയ്ക്കും മാറി മാറി നോക്കി; പകച്ചുനിന്നു.

അയാൾ വന്നതൊഴികെയുള്ളതെല്ലാം നേർവഴികളായിരുന്നു.

Labels: , ,