Sunday, August 24, 2008

സൂചനകള്‍

ചൂടോടെ പകരം വീട്ടാന്‍,
ശീതീകരിച്ച മുറിയ്ക്കകത്ത്,
പല പദ്ധതികളുമായി
കരുതിയിരിയ്ക്കുന്ന
കടന്നല്‍ കൂട്ടം;
വാതില്‍പ്പിടിയില്‍
ഉറങ്ങാത്ത ഫലകം:
' ശല്ല്യപ്പെടുത്തരുത് '.

മണിമന്ദിരത്തിനകത്ത്
മന്ത്രിപുംഗവന്റെ
അടങ്ങാത്ത അട്ടഹാസം;
കൈകള്‍ പിണച്ച്,
തൊട്ടടുത്ത ചുവരിലെ
' നിശബ്ദത പാലിയ്ക്കുക '
എന്ന വാചകം
നിശബ്ദമായി
പല വട്ടം വായിയ്ക്കുന്ന
ഉദ്യോഗസ്ഥന്‍.

കറുപ്പില്‍ വെളുപ്പും,
വെളുപ്പില്‍ കറുപ്പുമുള്ള
നെഞ്ചിനകത്തെ ചിത്രങ്ങള്‍
നെഞ്ചോട് ചേര്‍ത്തയാള്‍
ബസ്സിനകത്തെ മുന്നറിയിപ്പ്
നെഞ്ഞിടിപ്പോടെ വായിച്ചു:
' പുകവലി ശിക്ഷാര്‍ഹം '.

ഇരു നില മാളികയ്ക്കകത്ത്
ആരൊക്കെയോ
കുരയ്ക്കുന്നു,
കടിപിടി കൂടുന്നു;
പടിയ്ക്കല്‍
പേടിച്ചരണ്ട ഫലകം:
' നായ്ക്കളെ സൂക്ഷിയ്ക്കുക '.

വെള്ളയടിച്ച മതിലിലെ
പരസ്യ ചിത്രങ്ങളെ
പുച്ഛത്തില്‍ നോക്കി;
ആരെയൊക്കെയോ
തല്ലുമെന്നും, കൊല്ലുമെന്നും
പരസ്യമായി ഭീഷണി മുഴക്കി;
പിന്നെ ആ മതിലിലെ
' പരസ്യം അരുത് ' എന്ന
ചെറിയ പരസ്യത്തില്‍ ചാരി
അയാള്‍ ഉറക്കെ ചിരിച്ചു.

Labels: ,